മുംബൈ: ശക്തമാകുന്ന ആഗോള സാന്പത്തിക സമ്മർദങ്ങളെതുടർന്ന് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു പതിച്ചു.
ഇറാൻ സംഘർഷം നീണ്ടുപോകുന്നതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന തുടർച്ചയായ വർധനയും യുഎസ് ട്രഷറി യീൽഡ് ഉയർന്നതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.
2026ൽ ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ തുടർച്ചയായ എട്ടാം സെഷനിലാണ് ഡോളറിനെതിരേ ഇടിവ് നേരിടുന്നത്.
ഇന്നലെ വ്യാപാരത്തിനിടെ 96.60 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കു പതിച്ച രൂപ 96.52 എന്ന എക്കാലത്തെയും താഴ്ന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി.
ഈ മാസം രൂപയുടെ മൂല്യം 1.5 ശതമാനം വരെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ ഏഴു ശതമാനത്തിലധികം മൂല്യത്തകർച്ചയാണ് നേരിട്ടിരിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഉയരുന്നതും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും രൂപയെ ദുർബലപ്പെടുത്തുന്നതായി വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.38 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.60 എന്ന എക്കാലെത്തയും താഴ്ന്ന നിലയിലെത്തി. അവസാനം തിങ്കളാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 32 പൈസ നഷ്ടത്തിൽ 96.52 വ്യാപാരം പൂർത്തിയാക്കി.
മുൻ സെഷനിൽ 96.20 എന്ന നിലയിലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 0.05 ശതമാനം ഉയർന്ന് 99.24 നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.92 ശതമാനം താഴ്ന്ന് ബാരലിന് 109.95 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥനയെത്തുടർന്ന് ഇറാനെതിരേയുള്ള പുതിയ ആക്രമണപദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാകാൻ കാരണമായത്.